Sunday, September 22, 2013

വീണ്ടും ചില ഭാഷാ ചിന്തകൾ......

           ഭാഷയെക്കുറിച്ച് ഫേസ് ബുക്കിലോ പ്ലസ്സിലോ തൂടങ്ങിയ ഒരു സംവാദമാണ് ഈ കുറിപ്പെഴുതാൻ  പ്രേരകം. ഈ സംവാദത്തിന് തുടക്കം കുറിച്ചത് കേരള സർക്കാർ ഇറക്കിയ മലയാളപഠനം സർക്കാർ ജോലിക്ക് നിർബന്ധമാക്കണമെന്ന ഉത്തരവും അതിനെത്തുടർന്ന് പലരും പങ്കുവെച്ച ആശങ്കകളുമാണ്. അതിനു മുൻപു തന്നെ പലപ്പോഴായി ഉയർന്നു വന്ന ചില സന്ദേഹങ്ങളും ചേർത്ത് മറുപടി ഒരു കുറിപ്പായി അവതരിപ്പിക്കുന്നു. ഭാഷക്കു നൽകുന്ന പിന്തുണ എന്നാൽ എപ്പോഴും ഭാഷാടിസ്ഥാനത്തിലുള്ള ദേശീയതയാണെന്ന്  തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്.ദേശിയത മാത്രമാണോ ഭാഷയുടെ അളവുകോൽ?

          സത്യത്തിൽ എന്താണ് ഭാഷ? ഒരു ഭാഷ എങ്ങിനെയാണ് കുട്ടി പഠിച്ചെടുക്കുന്നത്? മാതൃഭാഷയെന്ന ഒന്നുണ്ടോ? ഉണ്ടെങ്കിൽ അതെന്താണ്? അതാരു തീരുമാനിക്കും?  ബോധന മാധ്യമം ഏതുഭാഷയാകുന്നതാണ് നല്ലത് ? എന്തുകൊണ്ട്? ഭാഷയും ചിന്തയും തമ്മിലുള്ള ബന്ധമെന്ത്? ഏതെങ്കിലും ഭാഷ മറ്റൊന്നിനേക്കാൾ മെച്ചമാണോ? ഇത്രയും ഭാഷകൾ ആവശ്യമുണ്ടോ? ഏതെങ്കിലും ഒരു ഭാഷ ഉപയോഗിക്കുന്നതല്ലേ നല്ലത്?ആശയവിനിമയം മാത്രമല്ലേ ഭാഷക്ക് ചെയ്യാനുള്ളത്? അതിത്ര സങ്കീർണ്ണമാണോ?  ഭാഷക്ക് രാഷ്ട്രീയമുണ്ടോ ?

         ഭാഷയെന്നത് എന്ത് എന്നതിനെക്കുറിച്ച് വിഷയത്തിന്റെ സങ്കീർണ്ണത കൊണ്ടു തന്നെ പല വീക്ഷണ കോണുകളുമുണ്ട്. ചോസ്കിയുടെ സിദ്ധാന്തങ്ങളെ പിൻപറ്റിയാണ് ഈ കുറിപ്പെന്നതിനാൽ അദ്ദേഹത്തിൽ നിന്നു തന്നെ തുടങ്ങാം. ചോംസ്കി തന്റെ പ്രസിദ്ധമായ 'സിന്റാക്ടിക് സ്ട്രകച്ചേഴ്സ്' എന്ന് പുസ്തകത്തിൽ ഇങ്ങനെ വിശദീകരിക്കുന്നു. " Language is a set (finite or infinite) of sentences, each finite in length, and constructed out of a finite set of elements" .   കേരള പാണിനീയത്തിൽ എ ആർ രാജരാജ വർമ്മ ഭാഷയെ നിർവ്വചിക്കുന്നത് "ഭാഷയെന്നാൽ ഒരുവന്റെ മനസ്സിലുള്ള വിചാരത്തെ മറ്റുള്ളവന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിന്നുള്ള ഉപായമാകുന്നു" എന്നാണ്. ലിയാനോൾഡ് ബ്ലൂഫീൽഡാകട്ടെ ഒരു സമൂഹത്തിന്റെ മൊത്തത്തിലുള്ള ഭാഷണത്തെ മൊത്തമായി ഭാഷയായി ദർശിക്കുമ്പോൾ അരിസ്റ്റോട്ടിൽ അതിനെ മാനസികാനുഭവങ്ങളുടെ പ്രതിനിധീകരണമായി കാണുന്നു.  ഗിംസൺ സമൂഹത്തിലുപയോഗിക്കുന്ന സമ്പ്രദായിക സൂചക വ്യവസ്ഥയായാണ് ഭാഷയെ കാണുന്നതെങ്കിൽ വാറ്റ് മോഗ് ഭാഷ മാനുഷികവും, വാചികവും, ചിട്ടയാർന്ന പ്രതീക വ്യവസ്ഥയായും, വിജ്ഞാന സംക്രമണോപാധിയായും, സാമൂഹിക ഇടപെടലുകളുടെ വ്യവസ്ഥാപിത രൂപമായും കാണുന്നു.  ഭാഷ വെറും ഒരു വിനിമയോപാധി മാത്രമല്ലെന്നും അതിനു പുറത്തുള്ള പ്രസക്തി അതിനുണ്ടെന്നും ഈ വിശേഷണങ്ങളിൽ നിന്ന് വ്യക്തമാണ്.

        മറ്റു ജീവികളിലും ആശയ കൈമാറ്റം നടക്കാറുണ്ടെങ്കിലും അതൊന്നും ഭാഷയായി കണക്കാക്കാറില്ല. സ്വയം നിലനിൽക്കുക, വംശം നിലനിർത്തുക എന്നിവക്കല്ലാതെ മറ്റൊന്നിനും അവ ഉപയോഗിക്കാറില്ല.  വർഷങ്ങൾക്ക് മുൻപ് കോഴി കൂവിയതിൽ നിന്ന് വ്യത്യസ്ഥമായി  ആധുനിക കൊഴി കൂവുന്നില്ലെന്നും, ഇന്ത്യൻ കോഴി കൂവുന്നതിൽ നിന്ന് വ്യത്യ്സ്ഥമായി ജപ്പാനിലെ കോഴി കൂവുന്നില്ല എന്നും നിരീക്ഷിക്കാവുന്നതാണ്. അത് കൊണ്ടാണ് ഭാഷ മാനുഷികമാണ് എന്ന നിരീക്ഷണവും. 
        മാനുഷികമായ എന്തും അധികാരത്തിന്റെ, അസമത്വത്തിന്റെ, വർഗ്ഗപരവും ലിംഗപരവും,വംശീയവും ജാതീയവുമായ വിവേചനങ്ങളുടെ ഭൂമികയയാണ്. അതുകൊണ്ട് തന്നെയാണ് അതിന്റെ വായനയിൽ  നിന്ന് അതിന്റെ രാഷ്ട്രീയത്തെ മാറ്റി നിർത്തുക എന്നത് അസാധ്യമാകുന്നതും.  അടുത്ത് കണ്ട ഭാഷാ സംബന്ധിയായ പല ചർച്ചകളിലും കാണുന്ന ഒരു ന്യൂനത അവയിൽ നിലനില്പിന്റെ ഉപകരണം എന്ന  പ്രസക്തി ബൌദ്ധികവ്യഹാരങ്ങൾക്ക് അത് നല്കുന്ന സാധ്യതയെ മുൻ നിർത്തി റദ്ദ് ചെയ്യപ്പെടുന്നു എന്നതാണ്.ഇവിടെ നിലനില്പിന്റെ ഉപയോഗം  എന്നപ്രയോഗം കേവല ഉപയുക്തത എന്നതിൽനിന്ന് വേർപെടുത്തി വായിക്കേണ്ടതുണ്ട്. ഇംഗ്ളിഷ് എന്ന ഭാഷ ( അല്ലെങ്കിൽ അത്തരം ഏത് പഠിച്ചാൽ 'ഗുണ'മുള്ള ഭാഷയും) ഒരാൾക്ക് തന്റെ തിരഞ്ഞെടുപ്പ് എന്ന നിലയിൽ ആർജിക്കാം. പക്ഷേ അവനെ അത്തരം ഒരു തിരഞ്ഞെടുപ്പിന് പ്രാപ്തനാക്കുന്നത് അവന്റെ മേധാശക്തി മാത്രമാണോ?അതിനു പുറത്തുള്ള മതപരവും, ജാതീയവും, വംശീയവും,വർഗീയവും, ലിംഗപരവും,ആയ സാമൂഹ്യ രാഷ്ട്രീയ കാരണങ്ങളില്ലേ?ആ കാരണങ്ങൾ മുന് നിർത്തിയാണ് മാതൃ ഭാഷ നിലനില്പ്പിന്റെ, അതിലും ഉപരി ചെറുത്ത് നില്പ്പിന്റെ ഭാഷയാകുന്നത് എന്ന് വിശാഖ് ശങ്കർ, ഫേസ് ബുക്കിൽ കുറിക്കുന്നു.       

        ഭാഷയെ സൃഷ്ടിക്കാനും ഉപയോഗിക്കാനുമുള്ള കഴിവാണ് മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത്. മനുഷ്യൻ സംസ്കാരത്തെ പഠിക്കുന്നത് ഭാഷയിലൂടെയാണ്. സംസ്കാരം പ്രചരിക്കുന്നത് ഭാഷയിലൂടേയും. ലോകത്തെ ഭാഷകളുടെ ഉപയോഗത്തിൽ വലിയ ഏറ്റക്കുറച്ചിലുകൾ പ്രകടമാണ്. 6000 ത്തോളം ഭാഷകളിൽ 95% ജനങ്ങളും 100 ൽ താഴെവരുന്ന ഭാഷകളാണ് സംസാരിക്കുന്നത്.ബാക്കി ഭാഷകളെല്ലാം വംശനാശ ഭീഷിണിയിലാണ്. ഈ വംശനാശം സ്വാഭാവികമല്ലേ? അതിൽ വ്യാകുലപ്പെടേണ്ടതുണ്ടോ?  എന്നതാണ് ഭാഷ ചർച്ചകളിലുയരുന്ന വാദം.

        ഓരോ ഭാഷക്കും ഓരോ ചിന്താരീതിയുണ്ട്. ഒരു ചിന്താരീതിയാണ് ഒരു ഭാഷയുടെ മരണത്തോടെ ഇല്ലാതാകുന്നത്.ഓരോ ഭാഷയും ഓരോ അനുഭവമാണ്.   "ലൈറ്റു കണ്ടുപിടിച്ച ദിവസം ലോകത്തെ മറ്റെല്ലാ ചിമ്മിണിവെട്ടങ്ങളും ആരുമൊന്നും ചെയ്യാതെ തന്നെ ജ്ഞാന ശാസ്ത്ര പ്രകാരം റദ്ദു ചെയ്യ പ്പെടുന്നുണ്ട്. പക്ഷേ ഇവ തമ്മിലുള്ള അനുഭവപരമായ അകലം ഒറ്റപ്പെട്ട ആ ആലക്തികദ്യുതികളുടെ വിജയവെളിച്ചത്താൽ മാത്രം അഭിസം ബോധന ചെയ്യപ്പെടേണ്ടതാണോ" ( ബീലു. സി നാരായണൻ, ഫേസ് ബുക്ക്) എന്ന മറുചോദ്യത്തിൽ നമുക്കതിനുത്തരം തേടാം. ഭാഷകളുടെ മരണം യൂണിഫോമുടുപ്പിച്ച അനുഭവങ്ങളുടെ ഊഷരഭൂമിയിലേക്കുള്ള യാത്രയായിരിക്കണം.

        ഭാഷ ഒരു വ്യക്തി സ്വാംശീകരിക്കുന്നത് എങ്ങിനെയെന്നറിയാൻ, ഭാഷ എന്നത് ഉൾക്കൊള്ളുന്നത് എന്തിനെയോക്കെയാണെന്നും ഈ അറിവ് ജനിച്ചു വീണ ഒരു കുട്ടിയിലേക്ക് എങ്ങിനെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്നതും , ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്ന അറിവ് എങ്ങിനെയാണ് ഉപയോഗിക്കപ്പെടുന്നതെന്നും പരിശോധിക്കപ്പെടണം.  എന്നാൽ മാത്രമേ ഭാഷകളെ സംബന്ധിച്ച, അതിന്റെ പ്രയോഗങ്ങളെ പിൻപറ്റിയുള്ള ചർച്ചകൾക്ക് പ്രസക്തിയുള്ളൂ..  ഭാഷ എന്നത് നിയതമായ നിയമസംഹിതകൾക്ക് പുറത്തു നിൽക്കുന്നു എന്ന കാരണത്താൽ ശാസ്ത്രീയമായ പഠനങ്ങൾക്ക് ഭാഷ എന്നതിലുപരിയായി കുറേക്കൂടി മൂർത്തമായ  അതിന്റെ വ്യാകരണത്തെയാണ് പഠന വിധേയമാക്കുന്നത്.  വ്യാകരണത്തിന് പുറത്ത് ഭാഷയ്ക്കുള്ള പ്രകടമായ സമ്പത്ത്  ആ ഭാഷ ഉൾക്കൊള്ളുന്ന പദസമുച്ചയമാണ്. അതാകട്ടെ ആവശ്യാനുസരണം നിർമ്മിക്കപ്പെടുന്നതും കടം കൊള്ളുന്നതും.

 വ്യാകരണമെന്നത് ഒരു ഭാഷയിലെ നിയമസംഹിതയാണ്. എല്ലാ ഭാഷകൾക്കും തനതു വ്യാകരണമുണ്ട്. സൂക്ഷ്മ തലത്തിൽ അവ വ്യത്യസ്തങ്ങളുമാണ്, . ഭാഷകളെ മൊത്തമായും ഏകമാന വീക്ഷണ കോണിൽ നിന്ന് അപഗ്രഥിക്കാനുള്ള ശ്രമം നടത്തിയത് ആധുനിക ഭാഷാ ശാസ്ത്രഞരാണ്, ചോസ്കി, ഫ്രഞ്ച് തത്വചിന്തകനും ഗണിതകാരനുമായ അന്റണി അർണോൾഡ്, ഫ്രഞ്ച് ശാസ്ത്രജ്ഞനുമായ  ക്ലോഡ് ലാൻസ്ലെ,(Claude Lancelot) എന്നിവർ. അർനോൾഡും ലാൻസ്ലേയും  വ്യാകരണമെന്നത് വെറും മാനസിക വ്യാപാരം മാത്രമാണെന്നും അതിനാൽ അത് സാർവ്വലൗകിക മാണെന്നും അഭിപ്രായപ്പെടുന്നു(പോർട് റൊയൽ ഗ്രാമർ-1660). ചോംസ്കിയുടെ Cartesian Linguistics: A Chapter in the History of Rationalist Thought എന്ന കൃതിയും മുന്നോട്ടു വെക്കുന്ന ആശയങ്ങൾ വിഭിന്നമല്ല. ഈ ചിന്തകളാണ് സാർവ്വലൗകിക വ്യാകരണം(universal grammar) എന്ന സംജ്ഞയുടെ പിറവിക്ക് നിദാനം. ലാങ്വേജ് സ്റ്റ്രക്ച്ചെഴ്സ് എന്ന അദ്ദേഹത്തിന്റെ കൃതി ഇതിനു പരസ്പര പൂരകമായി വർത്തിക്കുന്നു. ഭാഷയുടെ വ്യാകരണമെന്നത് അടിസ്ഥാനപരമായി ഭാഷയുടെ ഘടനയാണ്. എല്ലാ ഭാഷകളിലും കാണുന്ന ഭാഷയുടെ ഘടനയുടെ ഏകീകരണം വഴി, അതിനു പിന്നിലെ ചിന്തയെ അപനിർമ്മിക്കാനാകുന്നു എന്നതാണ് ഈ അപഗ്രഥന രീതിയുടെ മെച്ചം.   ഭാഷയുടെ ഘടനയെ  ആഴത്തിലുള്ള ഘടന(Deep Structure), ഉപരിപ്ലവമായ ഘടന(Surface Structure) എന്നിങ്ങനെ ഇവർ തരം തിരിക്കുന്നു.  അതുപോലെ ഭാഷയെ അകംഭാഷ(inner -language), പുറം ഭാഷ(outer-language) എന്ന നിലയിലും തരം തിരിക്കുന്നു. ഇത് വാക്യത്തേയും  (മാനസിക വ്യാപാരത്തേയും) അതിന്റെ പ്രതിപാദനത്തേയും(ഉദാ: ഉച്ചാരണം)  വേർതിരിച്ചു കാണുന്നതിന്ന് സഹായകമായി വർത്തിക്കുന്നു.

        ആഴത്തിലുള്ള ഘടന എന്നത് മാനസികമായി (ചിന്തയിൽ) രൂപപ്പെടുന്ന ഒന്നായതിനാൽ അത് പലപ്പോഴും ഭാഗികമായി മാത്രമേ പ്രകടിക്കപ്പെടുന്നുള്ളൂ. അത് മനസ്സിൽ മാത്രം രേഖപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ അതിന്റെ പ്രകാശനമെന്നത് പല ഭാഷയിലും വിവിധ തരത്തിൽ അടയാളപ്പെടുത്താനാകും. 'Yet too Brutus' എന്ന് ഇംഗ്ലീഷിൽ പറയുന്നത് തന്നെയാണ്, 'ബ്രൂറ്റസ്സേ നീയും' എന്ന് മലയാളത്തിൽ രേഖപ്പെടുത്തുന്നതും.

 ആഴത്തിലുള്ള ഘടനക്കു അതിനെ നമുക്ക് പരിചിതമായ ഭാഷയിലേക്ക് പരിവർത്തനം ചെയ്യാൻ തലച്ചോറിൽ ഒരു പരിഭാഷാ വ്യവസ്ഥയു നിലനിക്കുന്നതായി പോർട്ട് റോയൽ ഭാഷാ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

 സാർവലൗകിക വ്യാകരണമെന്നത് ആഴത്തിലുള്ള ഘടനയെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്. . ചിന്തയുടെ നേർക്കാഴ്ചയാണ് ഈ വ്യാകരണം എന്നതിനാൽ അത് നിലവിൽ ലോകത്തുള്ള എല്ലാ ഭാഷകൾക്കും  പൊതുവായ ഒന്നുമാണ്. അതു കൊണ്ട് തന്നെയാണ് സാർവലൗകിക വ്യാകരണമെന്ന സംജ്ഞയും. ഉപരിപ്ലവമായ ഘടനയിലേക്കുള്ള പരിവർത്തനം ഓരോ ഭാഷക്കും വ്യത്യസ്ഥമാണ്.. പക്ഷെ വ്യത്യസ്ഥമായ ഔട്ട് പുട്ടുകൾക്കും പൊതുവായ ആന്തരികഘടന (ആഴത്തിലുള്ള ഘടന അഥവാ സാർവലൗകിക വ്യാകരണം) ആണുള്ളത് എന്നും തിരിച്ചറിയേണ്ടതുണ്ട്.   അതു പോലെത്തന്നെ ഒരേ ഭാഷയിൽ പല രൂപത്തിൽ ഇത് രേഖപ്പെടുത്തപ്പെടുത്തപ്പെടാം ( ഉദാ: active/passive voice അഥവാ കർത്തിരി/ കർമ്മിണി പ്രയോഗങ്ങൾ)

        എന്നാലിന്ന് പൊതുവേ സാർവലൗകിക വ്യാകരണമെന്നത് അതിന്റെ പ്രാഥമികാവസ്ഥയെ മാത്രം പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്.  അത് ജൈവികമായ ഒന്നാണ്. അത് ജന്മനാ കൈമറ്റം ചെയ്യപ്പെടുന്ന വ്യാകരണ നിയമമാണെന്ന് 'ലാങ്വേജ് ഇൻസ്റ്റിങ്ട്' എന്ന പുസ്തകത്തിൽ പിങ്കർ നിരീക്ഷിക്കുന്നു. അത് ഏതെങ്കിലും ഭാഷയുമായി ബന്ധപ്പെട്ടതുമല്ല. അത് ഏതെങ്കിലും ഭാഷയിലെ സാർവ്വലൗകികതയുമായി ബന്ധപ്പെടുന്നതല്ലെന്നും ജാക്കെൻഡോഫ് നിരീക്ഷിക്കുന്നു. അത് മനുഷ്യന്റെ ഒരു ഭാഷയെ(ഒരു കുട്ടിയുടെ ശൈശവത്തിൽ സ്വാംശീകരിക്കുന്ന ആദ്യഭാഷ)
 ഉദ്ദിപനങ്ങൾക്കനുസരിച്ച് വികസിപ്പിക്കാനുള്ള കഴിവിനെക്കുറിക്കുന്നതു മാത്രമാകുന്നു.


             സാർവലൗകിക വ്യാകരണമെന്നത് ജൈവികമാണെന്നും ജന്മനാ കിട്ടുന്നതുമാണെന്ന നിരീക്ഷണം കൊണ്ട് അത് ഭ്രൂണാവസ്ഥയിൽ കുടികൊള്ളുന്നുണ്ടെന്നോ, ജന്മ സമയത്ത് അത് നിലനിൽക്കുന്നുണ്ടന്നോ എന്നൊന്നും അർത്ഥമില്ല. അത് സ്വയമേവ കുട്ടികളിൽ പ്രത്യക്ഷപ്പെടുന്നു എന്നുമാത്രമാണ് വിവക്ഷ. അത് ചുറ്റുപാടുകളിൽ നിന്ന് സ്വതന്ത്രമാണ് എന്നും വിവക്ഷിക്കേണ്ടതില്ല. (ഉദാ: കാഴ്ച). ആഴത്തിലുള്ള ഘടന/ ഉപരിപ്ലവമായ ഘടന എന്നത് ഭാഷയുടെ സർഗ്ഗാത്മകതയെ വിശദീകരിക്കുവാൻ സഹായിക്കുന്നു.  ആഴത്തിലുള്ള ഘടന ഒന്നായിരിക്കുമ്പോൾ തന്നെ അതിനെ പല ഉപരിപ്ലവ ഘടനയിലേക്കും പരിവർത്തനം ചെയ്യാൻ പറ്റും എന്നുള്ളത് സർഗ്ഗാതതകത എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കുന്നു. ഒരു വാചകം എഴുതപ്പെടുമ്പോഴോ പറയപ്പെടുമ്പോഴോ ആഴത്തിലുള്ള ഘടനയിൽ രേഖപ്പെടുത്ത ഒരു ചിന്ത അടയാളപ്പെടുത്തുകയാണ് ചെയ്യപ്പെടുന്നത്. വിഭിന്നങ്ങളായ ഭാഷയുടെ പ്രയോഗം കാണിക്കുന്നത് , ഒരാളിൽ അന്തർലീനമായ വ്യാകരണ നിയമങ്ങളുടെ സാധ്യതകളെക്കുറിച്ചാണെന്ന് Patterns in the Mind: Language and Human Nature എന്ന പുസ്തകത്തിൽ ജാക്ക്ൻഡ്രോഫും ചൂണ്ടിക്കാണിക്കുന്നന്നുണ്ട്.  ഒരു ഭാഷയിലെ വാക്യം മനസ്സിലാകുന്നതിന് അതിന്റെ സ്വാഭാവികമായ ഘടന അല്ലെങ്കിൽ ബാഹ്യഘടന തിരിച്ചറിയണം. അതിൽ നിന്ന് അതിന്റെ ആന്തരിക ഘടനയും വാക്കുകളും വേർതിച്ചെടുക്കണം. അതിൽ നിന്ന് അതിന്റെ അർത്ഥം നിഗ്രഹിച്ചെടുക്കണം.  ഇത് നേരത്തെ നമ്മൾ കണ്ട പ്രക്രിയയുടെ നേർ എതിർപ്രവർത്തനമാണെന്ന് കാണാം.

നിലവിൽ സാർവ്വദ്ദേശീയമായ വ്യാകരണം എന്നത് എങ്ങിനെ തലച്ചോറിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ല. തലച്ചോറിലെവിടെയോ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു നിർദ്ധാരണ വ്യവസ്ഥ എന്നല്ലാതെ അതിന്റെ കൃത്യമായ നിർദ്ധാരണ പ്രക്രിയയെക്കുറിച്ചോ, അതിന്റെ നിർമ്മിതിയിലേക്ക് നയിക്കുന്ന ഘടകങ്ങളെക്കുറിച്ചോ ഇന്നു കാര്യമായ വിവവരങ്ങൾ ലഭ്യമല്ല. എന്നാൽ ഇത്തരമൊരു വ്യസസ്ഥ നിലവിലുണ്ടെന്ന് സമർത്ഥിക്കാൻ ആവശ്യമായ സൂചകങ്ങൾ ലഭ്യമാണ് താനും. ഇവിടെ സ്വീകാര്യമായ വീക്ഷണമെന്നത് ഭാഷയെന്നത് മനസ്സിന്റെ വ്യതിരിക്തമായ ഭാഗമാണെന്നും അത് പലപ്പോഴും തെറ്റായി ഗണിക്കപ്പെടുന്നത് പോലെ കഴിവിന്റേയോ ബൗദ്ധികതയുടേയോ ആവിഷ്കാരമല്ല എന്നും  അത് മറ്റ് സംവേദന രീതികളുടെ പുറത്ത് സഞ്ചരിക്കുന്ന ഒന്നല്ലെന്നുമാണ്. ന്യൂറൽ സയസിൽ നിന്നുള്ള ചില ഉദാഹരണങ്ങൾ ഇതിനോട് ചേർത്ത് വായിക്കാം.

     ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾക്ക് ( വില്യം സിംഡ്രം ബാധിച്ച കുട്ടികളുടെ) ഭാഷാ ശക്തി നഷ്ടപ്പെടാത്തതും. അസാഫിയ ബാധിച്ച ബുദ്ധിശക്തി ഏറെയുള്ള ആൾക്കാർക്ക് ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി നഷ്ടപ്പെടുന്നതും ഉദാഹരണമായി ചൂണ്ടിക്കാണിക്കാം.


ഈ പരിസരത്ത് നിന്നു കൊണ്ട് വേണം ചോസ്കി മുന്നോട്ടു വെക്കുന്ന ഭാഷാ പഠനം എങ്ങിനെ നടക്കുന്നു എന്ന ആശയം മനസ്സിലാക്കാൻ. ഭാഷാ പഠനത്തിന് അതിന്റെ വ്യാകരണം അടിസ്ഥാനമായി നില നിൽക്കണം എന്നുള്ള വാദമാണ് ചോസ്കി മുന്നോട്ടുവെക്കുന്നതിൽ പരമ പ്രധാനം. ഇതാകട്ടെ 'ബ്ലാങ്ക് ഷീറ്റു' പോലുള്ള മനസ്സുമായാണ് കുട്ടി ജനിക്കുന്നതെന്ന 'എമ്മ്പരിസിസ്റ്റ്' വീക്ഷണത്തിൻ നിന്ന് വിഭിന്നമാണ്.  അങ്ങിനെ അടിസ്ഥാനമായി സാർവലൗകിക വ്യാകരണം നിലനിക്കുന്നുണ്ടെങ്കിൽ പോലും ഭാഷാ പഠനത്തിന്റെ സാക്ഷാത്ക്കാരത്തിന് അവശ്യം ഉദ്ദീപനങ്ങൾ വേണ്ടതാണു താനും. ഭാഷാ പഠനം എന്നത് പിന്നെ  വളർച്ചയുടേയും അവശ്യം വേണ്ട ലളിത പരിശീലനത്തിന്റേയും പ്രശ്നം മാത്രമായി അവശേഷിക്കും. ഈ വാദഗതിയുടെ കാതൽ എന്നു പറയുന്നത് കുട്ടി ഭാഷ പഠിക്കുകയല്ല,  സൃഷ്ടിക്കുകയാണ് ചെയ്യുന്നത് എന്നതാണ്.  ഈ സൃഷ്ടി നടക്കുന്നത് അവരെ പഠിപ്പിച്ചിട്ടോ, അവർ മിടുക്കരായത് കൊണ്ടോ, അവർക്കിതെല്ലാം ആവശ്യമായതു കൊണ്ടോ അല്ല, മറിച്ച് അവർക്ക് വേറെ വഴിയില്ലാത്തത് കൊണ്ടാണ് എന്ന് പിങ്കർ വിലയിരുത്തുന്നു. അത്രമേൽ സ്വാഭാവികമാണ് ഈ ഭാഷാ പഠനം അഥവാ മാതൃഭാഷാ പഠനം, അല്ല നിർമ്മിതി ( അതോ അപനിർമ്മിതിയോ?) . 10 വയസ്സിന് താഴെയുള്ള ഒരു കുട്ടി സ്വാഭാവികമായി സ്വാംശീകർക്കുന്ന ഭാഷാ നിപുണത, പരിശീലനം സിദ്ധിച്ച വിദഗ്ദ അധ്യാപകരുടെ പഠന രീതികൾക്കും സാധ്യമാകുന്നില്ലെന്ന് ജാക്കെൻഡോഫും പറയുന്നു.

         ഭാഷാ പഠനം ഇത്തരത്തിലാണെന്ന് സ്ഥാപിക്കാൻ ചോസ്കി നിരത്തുന്ന ചില തെളിവുകളും പ്രസക്തമാണ്. ജന്മനാ കാഴ്ച ശക്തി ഇല്ലാത്ത കുട്ടികൾ പോലും കാഴ്ചയുമയി ബന്ധപ്പെട്ട വാക്കുകൾ സ്വാംശീകരിക്കുന്നു എന്നതാണ് അതിലൊന്ന്.

പ്രീ-പ്രോഗ്രാമ്മ്ഡ് Language Acquisition Device എന്ന ആശയം ചോംസ്കി മുന്നോട്ടു വെക്കുമ്പൊൾ ബ്രർണർ മുന്നോട്ടു വെക്കുന്നത് അതിനോടോപ്പം തന്നെയുള്ള Language Acquisition Support System ആണ്. അതിൽ കുടുംബവും ചുറ്റുപാടുകളും ചേരുന്നു എന്നുമാത്രം.


        ഭാഷയുടെ നിയമാവലി അഥവാ വ്യാകരണം  പുതുതായി ഭാഷ ഉപയോഗിക്കാൻ തുടങ്ങുന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഒരിടത്തും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പക്ഷെ ഭാഷക്ക് വ്യാകരണം ആവശ്യമായതിനാൽ  അത് പഠിക്കപ്പെടേണ്ടതുണ്ട് താനും. ഇവിടെയാണ് പരമ്പരാഗതമായ ചിന്താഗതികൾ തകർന്നു വീഴുന്നത്. ഭാഷാ വ്യാകരണങ്ങളുടെ പഠനമില്ലാതെ തന്നെ കുട്ടികൾ എങ്ങിനെ അവ ആർജ്ജിക്കുന്നു? അത് സംവേദന ക്ഷമതയുടേയോ, ബുദ്ധിശക്തിയുടേയോ മാനദണ്ഡത്തിലാണ് അളക്കപ്പെടുന്നതെങ്കിൽ അതേ രാഘവത്തോടെ മറ്റു ഭാഷകൾ, ജീവിതത്തിന്റെ മറ്റു ദശാസന്ധികളിൽ പഠിച്ചെടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നതെന്തു കൊണ്ട് ?  ചോസ്കി മുന്നോട്ടു വെക്കുന്ന അപഗ്രഥന രീതി ഭാഷാപഠനം സ്വാഭാവികമായ ഒരു ജൈവിക പ്രക്രിയയാണ് എന്ന് വിശദീകർക്കുന്നു. അത് കുട്ടികൾ ആദ്യം പഠിക്കുന്ന ഭാഷയുടെ പ്രാധാന്യം എടുത്തു കാട്ടുന്നു.
അത് കൊണ്ടാണ് "നേറ്റീവ് സ്പീക്കേഴ്സ്' എന്ന് പറയപ്പെടുന്ന തനതു പ്രയോക്താക്കൾ വ്യാകരണ നിയമങ്ങളൊന്നും പഠിക്കാതെ തന്നെ അത് ഉപയോഗിക്കാൻ പ്രാപ്തമാകുന്നത്. അതാണ്  കുട്ടിയെ സംബന്ധിച്ചിടത്തോളം മാതൃഭാഷ അഥവാ ഒന്നാം ഭാഷ. അതു തന്നെയാണ് മാതൃഭാഷയെ മറ്റു ഭാഷകളിൽ നിന്ന് വേർതിരിക്കുന്നതും.


    ഒരു കുട്ടി ജനിച്ച് മൂന്നാഴ്ചക്കുള്ളിലാണ് ആദ്യത്തെ സംസാരം രൂപപ്പെടുന്നത്. 8 മാസത്തിനുള്ളിൽ അതിന് പരിചിതമായ സിലബളുകളിലേക്ക് അത് ക്രമപ്പെടും. 5 വയസ്സിൽ താഴെയാണ് പ്രധാനമായും ഭാഷാ പഠനം നടക്കുന്നത്. 13 വയസ്സിനു ശേഷം ഭാഷ പഠിക്കാനുള്ള കഴിവ് പരിമിതപ്പെടുന്നു. മാതൃഭാഷാ പഠനം സ്വാഭാവികമായ പ്രക്രിയയായതു പോലെ സ്വാഭാവികമായ പ്രക്രിയയല്ല രണ്ടാം ഭാഷയുടെ പഠനം. അത് ജൈവികമായ വ്യാപാരമല്ല, മറിച്ച് ബൗദ്ധികമാണ്. പക്ഷെ അതി ജീവനത്തിന്റെ രാഷ്ട്രീയം അന്താരാഷ്ട്ര ഭാഷകളിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. അതുകൊണ്ട് തന്നെ അത്തരം ഭാഷകൾ അദ്ധ്യയന മാധ്യമമായി ഉപയോഗിക്കാനാണ് കൊണ്ടുപിടിച്ച ശ്രമം നടക്കുന്നത്, അഥവാ നടന്നത്.  കുട്ടിയുടെ സ്വാഭാവികമായ പഠനത്തിന്റെ ഒഴുക്കിനെ തടയുകയാണ് പുതുതായി നിർദ്ദേശിക്കപ്പെടുന്ന ബോധനമാധ്യമ ഭാഷ ചെയ്യന്നത് എന്നതാണ് ഇതിലെ ബുദ്ധിമുട്ട് . ഇത് ബൗദ്ധിക നിലവാരം കുറയാൻ ഇടയാക്കിയേക്കുമെന്ന് കരുതപ്പെടുന്നു. ഇതിനേക്കുറിച്ച് കാനഡയിലും, ആഫ്രിക്കൻ രാജ്യങ്ങളിലും നടന്ന ചില പഠനങ്ങൾ മാതൃഭാഷ മാധ്യമമായി പഠിച്ച കുട്ടികളുടെ വിദ്യാഭാസ നിലവാരം മെച്ചമാണെന്ന് കാണിക്കുന്നു.  മാതൃഭാഷ ചിന്താ രീതിയെ സ്വാധീനിക്കുമെന്നും ചില പഠനങ്ങളുണ്ട്.

        ഭാഷയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ലോകം മുഴുവനും ഒറ്റഭാഷ സംസാരിക്കുന്ന കിനാശ്ശേരി സ്വപ്നം കാണുന്നവരെ നമുക്ക് കണ്ടുമുട്ടാനാകും. ഇത്തരത്തിലുള്ള ചില പ്രവർത്തനങ്ങൾ നടന്നിരുന്നു എന്നതാണ് സത്യം. എസ്പെരാന്റോ, ഇന്റർ ലിംഗ്വാ തുടങ്ങിയ ഭാഷകൾ ഇത്തരം സ്വപ്നങ്ങളിൽ നിന്നുയർന്നതാണ്. 850 വാക്കുകൾ കൊണ്ടു മാത്രം തീർത്ത ബേസിക് ഇംഗ്ലീഷ് എന്ന ഒരു ഭാഷയും നിർദ്ദേശിക്കപ്പെട്ടതാണ്. എന്നാൽ ലളിതവും ഒഴിവാക്കപ്പെടലുകളില്ലാത്ത നിയമവലികൾ കൊണ്ടും നിർമ്മിക്കപ്പെട്ടിട്ടും ഇവയ്കൊന്നും തന്നെ വേരുറപ്പിക്കാൻ പറ്റിയില്ല.

        ഇന്നു നിലവിലുള്ള ഭാഷകളിൽ ചിലത് മാത്രമേ ബൗദ്ധിക വ്യവഹാരങ്ങൾക്ക് അഥവാ ശാസ്ത്രത്തിന്ന് വഴങ്ങൂ എന്നൊരു ചിന്ത പലരും പ്രകടിപ്പിക്കാറുണ്ട്. 20 നൂറ്റാണ്ടിന്റെ തുടക്കത്തിൽ വരെ ഇത്തൊരമൊരു ചിന്ത രൂഢമൂലമായിരുന്നു താനും. എന്നാൽ ഇന്ന് അത്തരമൊരു ചിന്ത ആധുനിക ഭാഷാ ശാസ്ത്രകാരന്മാർക്കിടയിലില്ല എന്ന് മാത്രമല്ല അത് തെറ്റാണെന്ന് സ്ഥാപിച്ചിട്ടുമുണ്ട്.  ചൊവ്വാ ഗൃഹത്തിൽ നിന്നെത്തുന്ന ജീവികൾക്ക് ഭൂമിയിലെ ഭാഷകൾ കേട്ടാൽ ഒരേ ഭാഷയുടെ പ്രാദേശിക ഭേദങ്ങളാണെന്ന് തോന്നും എന്നാണ് ചോസ്കി നിരീക്ഷിച്ചത്.   ഭാഷകൾ എപ്പോഴും പുതിയവാക്കുകൾ ഉണ്ടാക്കുകയും പലതും കടം കൊള്ളുകയും ചെയ്യുന്നത് കൊണ്ട് ഭാഷ ഒരിക്കലും ചിഹ്നങ്ങളാൽ പരിമിതപ്പെടുന്നില്ല എന്നും ചേർത്ത് വായിക്കേണ്ടതുണ്ട്. 


         ഇത്രയും സ്വാഭാവികമാണ് ഭാഷയെങ്കിൽ ഭാഷയെ നിലനിർത്താൻ എന്തിനാണൊരു മുറവിളി എന്ന് ന്യായമായും സംശയിക്കാം.   'ഇര' അടിയേറ്റ് ചോര വാർന്നൊലിക്കുന്നവരെ മാത്രമല്ല  പ്രാന്തവൽക്കരിക്കപ്പെടുന്ന മുഴുവൻ  മനുഷ്യരേയും ഉൾക്കൊള്ളിക്കുന്ന വിപുലമായ  അർത്ഥധ്വനികളുള്ള പദം  എന്നതിനാൽ(കെ.. ഇ.എൻ , ഇരകളുടെ മാനിഫെസ്റ്റോ)  ചില ഭാഷകളുടെ രാഷ്ട്രീയ നോട്ടം ഇരയുടെ കണ്ണുകളിൽ കൂടിയുള്ള നോട്ടം കൂടിയാണ്. നിത്യ ജീവിതത്തിൽ എല്ലാ തുറകളിലും പ്രാദേശിക ഭാഷകളെ ഞെക്കിക്കൊല്ലാനുള്ള അധികാരത്തിന്റെ , കമ്പോളത്തിന്റെ യുക്തിയാണ് കാണുന്നത്. ബാങ്കുകളിലും, സർക്കാർ ഓഫീസുകളിലും, കോടതികളിലും ഇന്നും ഭരണ ഭാഷ ഇംഗ്ലീഷാണ്. യു.പി.എസ്സ്.സി പരീക്ഷകളും ഉന്നത വിദ്യാഭ്യാസവും പൂർണ്ണമായും ഇംഗ്ലീഷിലാണ്. അങ്ങിനെ കൃത്രിമമായി പരിരക്ഷിക്കപ്പെട്ടിട്ടുള്ള ഭാഷയിലെ അധികാരത്തിന്റെ രാഷ്ട്രീയം, പുറം തള്ളുന്നത് സമൂഹത്തിലെ പിന്നോക്കക്കാരേയാണ്. ഇവിടെയാണ് ഭാഷയുടെ രാഷ്ട്രീയത്തിൽ ഉടതുപക്ഷ വായനയുടെ ആവശ്യം.

Saturday, January 8, 2011

ജനിതക വിത്തുകള്‍ക്ക് സമയമായോ?

ജനിതക മാറ്റം വരുത്തിയ വിളകളെക്കുറിച്ചുള്ള വിവാദം കത്തിക്കാളുകയാണ്‌. വിവാദത്തിലെ കേന്ദ്രബിന്ദു സി.പി.എം ആയതിനാല്‍ മാധ്യമങ്ങളും കാര്യമായിത്തന്നെ അത് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ പല ചര്‍ച്ചകളിലും ഇടപെട്ടവര്‍ക്കു പോലും അടിസ്ഥാനപരമായ സാങ്കേതിക ജ്ഞാനം ഇല്ലാതിരുന്നതിനാല്‍ വെറും രാഷ്ട്രീയതര്‍ക്കമായി അത് അധ:പതിക്കുകയും ചെയ്തു. എന്തുകൊണ്ട് ഈയൊരു സാങ്കേതികവിദ്യ ആഗോളതലത്തില്‍ പോലും ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് മനസ്സിലാക്കാന്‍ അല്പം അടിസ്ഥാന ജ്ഞാനം അനുപേക്ഷണീയമാണ്‌.

എന്താണ്‌ ജനിതക ശാസ്ത്രം?
അതറിയണമെങ്കില്‍ അല്പം ജീവശാസ്ത്രം അറിഞ്ഞിരിക്കണം. ഏതൊരു
പദാര്‍ഥത്തിന്റെയും ഏറ്റവും സൂക്ഷ്മമായ ഘടകത്തിനെയാണ്‌ ആറ്റമെന്ന് വിളിക്കുക. അതുപോലെ ജൈവികമായവസ്തുക്കളുടെ-ചെടികള്‍, മൃഗങ്ങള്‍, പക്ഷികള്‍,എന്നിങ്ങനെ എതുമാവട്ടേ- അടിസ്ഥാന ഘടകമാണ്‌ "കോശം" എന്നത്‌. അമീബ,ബാക്ടീരിയ, ചില അല്‍ഗകള്‍ തുടങ്ങിയ പല ജീവികളും ഏകകോശ ജീവികളാണ്‌, അതായത് അവയുടെ മൊത്തം ശരീരം നിര്‍മ്മിച്ചിരിക്കുന്നത് ഒരൊറ്റ കോശം കൊണ്ടാണ്‌. എന്നാല്‍ മനുഷ്യരും, മൃഗങ്ങളും, മറ്റു ജീവികളുമൊക്കെ ബഹുകോശ ജീവികളാണ്‌.അതായത് ഒന്നിലധികം കോശങ്ങള്‍ ഇവയുടെ ശരീരത്തിലുണ്ട്. മനുഷ്യശരീരത്തില്‍ ഏകദേശം 3,000,000,000,000 കോശങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. കോശങ്ങള്‍ വ്യത്യസ്തങ്ങളായ പല ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നു. ചില കോശങ്ങള്‍ ശരീരത്തിന്റെ ചട്ടക്കൂട് പണിയാനായി ഉപയോഗപ്പെടുത്തുമ്പോള്‍ ചിലവയുടെ ധര്‍മ്മം ശരീരത്തിനാവശ്യമായ ഹോര്‍മോണ്‍ നിര്‍മ്മാണമാണ്‌. പല കോശങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു അവയവം. ഒരു അവയവത്തിലെ കോശങ്ങള്‍ പൊതുവെ ആ അവയവം ചെയ്യേണ്ട ധര്‍മ്മത്തിനുസൃതമായ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നു. ഈ കോശങ്ങള്‍ക്ക് പൊതുവേ ഒരു കോശഭിത്തിയും നടുവില്‍ ഒരു ന്യൂക്ലിസ്സുമാണുണ്ടാകാറ്. ഇതു കൂടാതെ അതിന്റെതായ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന 'organelles' കളും കോശത്തിനകത്തു കാണപ്പെടുന്നു. ഒരു ഭ്രൂണകോശം വിഘടിച്ചാണ്‌ , അതായത് അതിന്റെ പകര്‍പ്പുകള്‍ നിര്‍മ്മിക്കപ്പെടുന്നതു വഴിയാണ്‌ ഒരു ജീവി 'നിര്‍മ്മിക്കപ്പെടുന്നത്‌'.

ഡി.എന്‍. എന്ന 'ജീവിത രേഖ'
ന്യൂക്ലിയസ്സിനകത്തുള്ള ഒരു പ്രധാന ഘടകം ഡി.എന്‍ .എ ആണ്‌. ഡി.എന്‍ .എ
എന്നത് ഡിഓക്സിറൈബോ ന്യൂക്ലിക് ആസിഡ് (ഒരുതരം ആസിഡ്‌)എന്നതിന്റെ ചുരുക്കെഴുത്താണ്‌. കോശങ്ങള്‍ എങ്ങിനെ പ്രവര്‍ത്തിക്കണം,(ഉദാ: എത്ര ഇന്‍സുലിന്‍ ഉത്പാദിപിക്കണം) അവയുടെ സ്വഭാവ സവിശേഷതകള്‍ എന്തായിരിക്കണം (ഉദാ: പൂവിന്റെ നിറം) എന്നിവയെല്ലാം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടിരിക്കുന്നു. ഒരു പ്രത്യേകതരം കോഡുകളുടെ രൂപത്തിലാണ്‌ ഈ വിവരങ്ങള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ഒരു ജീവിയുടെ ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളെയെല്ലാം ചേര്‍ത്തുള്ള കോഡുകളെ മൊത്താമായി ജീനോം എന്നു പറയുന്നു. അതായത് ഒരു ജീവിജാലത്തിനെ ജീനോം മനസ്സിലാക്കിയാല്‍ അതിനെക്കുറിച്ച് മൊത്തമായറിയാം എന്നു ചുരുക്കം. ഇത്തരത്തിന്‍ മനുഷ്യന്റെ ജീനോം മനസ്സിലാക്കുന്നതിന്‌ നടന്ന ബൃഹത്തായ സംരഭമാണ്‌ 'human genome
project' എന്നത്.ഈ ജീനോം ആലേഖനം ചെയ്തിരിക്കുന്നത് D.N.A യിലാണ്‌. DNA യുടെ ഏറ്റവും പ്രധാമായ സ്വഭാവ സവിശേഷത ഒരു കോശം വിഘടിച്ച് മറ്റൊരു കോശമുണ്ടാകുമ്പോള്‍ DNA കള്‍ അതുപോലെ പകര്‍ത്തപ്പെടുന്നു എന്നതാണ്‌.അതുകൊണ്ട് തന്നെ പാരമ്പര്യം തലമുറകളിലേക്ക് പകര്‍ത്തിയെഴുതപ്പെടുന്നതിന്റെ ആണിക്കല്ലായി DNA പ്രവര്‍ത്തിക്കുന്നു.

ഡി.എന്‍ .എക്കകത്ത് കോഡുകളുടെ രൂപത്തിലാണ്‌ വിവരങ്ങള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. നാല്‌ അക്ഷരങ്ങളാണ്‌ ഇതിനായി ഉപയോഗിക്കുന്നത്. A, C, G ,T എന്നിവയാണ്‌ ആ അക്ഷരങ്ങള്‍. adenine (A), guanine (G), cytosine (C), and thymine (T) എന്നീ അടിസ്ഥാന രാസപദാര്‍ത്ഥങ്ങളുടെ(chemical bases) ചുരുക്കപ്പേരാണിവ. ഇതില്‍ Adenine നും Thymine ആയും Guanine Crytosine -നുമായും മാത്രമേ ചേരാറുള്ളൂ. ഈ അക്ഷരങ്ങള്‍ ചേര്‍ത്ത് ഒരു ജനിതക വാക്കുണ്ടാകുന്നു. മൂന്നക്ഷരങ്ങളാണ് ഒരു വാക്കിലുള്ളതെന്ന് കണക്കാക്കപ്പെടുന്നു.ഇത്തരത്തിലുള്ള പല വാക്കുകള്‍ ചേര്‍ന്നാണ്‌ ജീന്‍ എന്ന വാചകം സൃഷ്ടിക്കപ്പെടുന്നത്.ഒരു ജീനില്‍ ശരാശരി 1000 വാക്കുകളുണ്ടാകും. മനുഷ്യശരീരത്തില്‍ ഇത്തരം 25,000-ഓളം ജീനുകളുണ്ടെന്നാണ്‌ കണക്കാക്കുന്നത്. ഈ വാക്കുകളുടെ ലിഖിതക്രമം പ്രധാനമാണ്‌. ഈ ലിഖിതക്രമങ്ങളിലുള്ള വ്യത്യാസം സ്വഭാവ സവിശേഷതകളിലുള്ള വ്യത്യാസമായി പരിഗണിക്കപ്പെടുന്നു.മിക്കവാറും മനുഷ്യരില്‍(മറ്റു ജീവജാലങ്ങളിലും) 99% ജീനുകളും തുല്യമാണെങ്കിലും ചിലവ വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ വ്യത്യാസമാണ്‌ രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ തീരുമാനിക്കുന്നത്. മനുഷ്യശരീരത്തിലെ ഒരു കോശത്തിനകത്തെ ഡി.എന്‍ .എ യുടെ നീളം ഏകദേശം രണ്ട് മീറ്റര്‍ വരും. ഇത്രയും നീളമുള്ള DNA ഒരു കോശത്തിനകത്ത് പ്രോട്ടീനില്‍ പൊതിഞ്ഞ് നൂല്‍ക്കെട്ടുകള്‍ പോലെ അടുക്കി വെച്ചിരിക്കുന്നു. ഇത്തരം കെട്ടുകളെയാണ്‌ 'ക്രോമോസോമുകള്‍ ' എന്നു വിളിക്കുക. മനുഷ്യകോശത്തില്‍ 46 (23 ജോഡി) ക്രോമോസോമുകളാണുള്ളത്. ക്രോമോസോമുകള്‍ പൊതുവേ രണ്ടെണ്ണം വീതമുള്ള ജോഡികളായാണ്‌ കാണപ്പെടാറ്. മനുഷ്യശരീരത്തിനകത്തെ ഡി.എന്‍ .എ യുടെ മൊത്തം നീളം ഏകദേശം 60,000,000,000 കി.മീ വരും.അതായത് ചന്ദ്രനില്‍ പോയി വരാനുള്ള ദൂരത്തിന്റെ 8000 മടങ്ങ്!

ജീനുകളുടെ ഘടനയും പ്രവര്‍ത്തനവും.

ജീനുകള്‍ക്ക് പൊതുവെ മൂന്നു കംമ്പാര്‍ട്ടുമെന്റുകളായി കാണപ്പെടുന്ന ഒരു ഘടനയാണുള്ളത്. തുടക്കത്തില്‍ "പ്രൊമോട്ടെര്‍ " എന്നറിയപ്പെടുന്ന ഭാഗം. അതിനെത്തുടര്‍ന്ന് ജീന്‍ പിന്നാലെ "ടേര്‍മിനേറ്റര്‍" എന്നു വിളിക്കുന്ന അവസാനഭാഗവും കാണുന്നു. ഈ സംവിധാനത്തെ മൊത്തമായി "എക്സ്പ്രെഷന്‍ കാസറ്റ്" എന്നാണ്‌ വിളിക്കുക. ജീനുകളാണ്‌ മനുഷ്യശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്നത്. എന്നാല്‍ എല്ലാ ജീനുകളും എല്ലാ കോശങ്ങളിലും ഒരുപോലെയല്ല പ്രവര്‍ത്തിക്കാറ്. ഏതൊക്കെ കോശങ്ങളില്‍ ഏതൊക്കെ ജീനുകള്‍ പ്രവര്‍ത്തിക്കണമെന്നത് പ്രൊമോട്ടെറില്‍ രേഖപ്പെടുത്തിയിരിക്കെന്നു. അതുകൊണ്ട് തന്നെ അത് ഒരു കണ്ട്ട്രോള്‍ ടവര്‍ പോലെ പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന്‌ ശരീരത്തില്‍ ഇന്‍സുലിന്റെ അളവ്
കുറയുകയാണെങ്കില്‍ ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കുന്ന കോശത്തിനകത്തേക്ക് "കൂടുതല്‍ ഇന്‍സുലിന്‍" വേണമെന്ന നിര്‍ദ്ദേശം എത്തുകയും പ്രൊമോട്ടെര്‍ ഈ നിര്‍ദ്ദേശം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം അനുവദിക്കപ്പെട്ട ജീനിനു കൈമാറുകയും ചെയ്യുന്നു. തുടര്‍ന്ന് ജീനിലെ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. ഇവിടെ ശ്രദ്ദേയമായ കാര്യം ഇന്‍സുലിന്‍ ഉത്പാദനത്തിന് അനുവദിച്ചിട്ടുള്ള കോശങ്ങള്‍ മാത്രമേ അവ ചെയ്യുന്നുള്ളൂ എന്നതാണ്‌. അല്ലത്ത പക്ഷം തികഞ്ഞ അരാജകത്വമായേനേ സൃഷ്ടിക്കപ്പെടുന്നത്.


ജനിതക ശാസ്ത്രവും ജനിതക എന്‍ജിനിയറിങ്ങും.

ഒരു ജീവജാലത്തിന്റെ സ്വഭാവസവിശേഷതകളും അവയ്ത് കാരണവുമായ കോഡുകളും (ജീനുകളും) അവയുടെ പഠനവുമാണ് ജനിതക ശാസ്ത്രം കൈകാര്യം ചെയ്യുന്നത് . ഇത്തരം പഠനങ്ങള്‍ കൊണ്ട് നിരവധി പ്രയോജനങ്ങളുണ്ട്താനും. രോഗ നിര്‍ണ്ണയം. പിതൃത്വ പരിശോധന, കുറ്റകൃത്യങ്ങള്‍ തെളിയിക്കുകന്നതിനുള്ള തെളിവുകളുടെ നിര്‍ണ്ണയം എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

ഒരു ജീവജാലത്തിന്റെ സ്വഭാവസവിശേഷതകള്‍ മുഴുവനും ഒരു കോഡു രൂപത്തില്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യം ഈ കോഡുകളില്‍ മാറ്റം വരുത്തിയാല്‍ സ്വഭാവസവിശേഷതകളില്‍ മാറ്റമുണ്ടാകില്ലേ എന്നതാണ്‌. അതെ എന്നു തന്നെയാണിതിനുത്തരവും. ഇത്തരത്തില്‍ ജീനുകളുടെ ഘടനയില്‍ മാറ്റം വരുത്തി ജീവജാലങ്ങളില്‍ വേണ്ടതരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള പഠനമാണ്‌ "ജനിതക എന്‍ജിനിയറിങ്ങ്". സത്യത്തില്‍ ജനിതക എന്‍ജിനിയറിങ്ങ് എന്നല്ല ജനിതക റീ-എന്‍ജിനിയറിങ്ങ് എന്നതാണ്‌ ശരിയായ പേര്‌ എന്നതാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷെ ഓര്‍ക്കേണ്ട ഒരു വസ്തുത ശാസ്ത്രലോകം ഇത്തരം കോഡുകള്‍ പൂര്‍ണ്ണമായും മനസ്സിലാക്കി കഴിഞ്ഞിട്ടില്ല എന്നതാണ്‌. ഒരു ജീന്‍ ഒരു സ്വഭാവത്തെ മാത്രമല്ല നിര്‍ണ്ണയിക്കുന്നത്. ഉദാഹരണത്തിന്‌ ജര്‍മ്മനിയില്‍ പൂവിറ്റെ നിറം മാറ്റത്തിനായി നടത്തിയ ജനിതവ്യത്യാസം കൂടുതല്‍ ഇലകളും, വേരുകളും വരുന്നതിന്‌ കാരണമായതായി കണ്ടെത്തിയിരുന്നു.

ജനിതക എന്‍ജിനിയറിങ്ങിന്റെ സാധ്യതകള്‍

ജീനുകളുകള്‍ എല്ലാ ജീവജാലങ്ങളുടേയും സ്വഭാവസവിശേഷതകള്‍ നിര്‍ണ്ണയിക്കുന്നതിനാല്‍ അവയില്‍ വരുത്താന്‍ പറ്റുന്ന മാറ്റങ്ങള്‍ അനന്തമായ സാധ്യതകളാണ്‌ നമുക്കു മുന്നില്‍ തുറക്കുന്നത്. കൂടുതല്‍ ഉത്പാദന
ശേഷിയുള്ള വിത്തിനങ്ങള്‍, കേടുകൂടാതെ നില്‍ക്കുന്ന പച്ചക്കറികള്‍ , വിറ്റാമിനുകള്‍ കുത്തിനിറച്ച ഫലവര്‍ഗ്ഗങ്ങള്‍ എന്നിവ ചില ഉദാഹരണങ്ങള്‍ . പരമ്പരഗതമായ രോഗ ചികിത്സയാണ്‌ മറ്റൊന്ന്. പരമ്പരാഗതമായി തകരാറിലാക്കുന്ന ജീനിനെ മാറ്റിവെക്കാന്‍ കഴിഞ്ഞാല്‍ അത്തരം രോഗങ്ങള്‍ പൂര്‍ണ്ണമായും പ്രതിരോധിക്കാം. പരമ്പരാഗതമായ രീതിയില്‍ സമാന സ്വഭാവമുള്ള ജീവജാലങ്ങളില്‍ തമ്മില്‍ ചേര്‍ത്ത് നടത്തുന്ന പ്രജനനം മാത്രമേ വിജയകരമാവുകയുണ്ടായിരുന്നുള്ളൂ. എന്നാല്‍ പരസ്പര ബന്ധമില്ലാത്ത ജീവികളുടെ സ്വഭാവ സവിശേഷതകള്‍
കൂട്ടിയോജിപ്പിക്കാമെന്നുള്ളതാണ്‌ മറ്റോരു സാധ്യത. പലതരം ജീനുകള്‍ വെട്ടിയൊട്ടിച്ച് നമുക്കാവശ്യമായ വിളകളും വിത്തുകളും , ജീവജാലങ്ങളും ഉത്പാദിപ്പിക്കുക എന്നത് 'ഡിസൈനര്‍ ചെടികളും', 'ഡിസൈനര്‍ ജീവികളും' ഉണ്ടാക്കനുള്ള സാധ്യത വരെ ഈ സാങ്കേതിക വിദ്യ മുന്നോട്ടു വെക്കുന്നു.

ജീനുകളില്‍ മാറ്റം വരുത്തുന്നതെങ്ങിനെ?
ജീനുകളില്‍ മാറ്റം വരുത്തുന്നതിന്‌ ആവശ്യമായ ജീനുകള്‍ തിരഞ്ഞെടുക്കുക എന്നതാണ്‌ ആദ്യമായി ചെയ്യേണ്ടത്. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ജീനുകള്‍ 'വെട്ടിയൊട്ടിച്ച്' ആവശ്യമായ ഒരു 'എക്സ്പ്രെഷന്‍ കാസറ്റ്' തയ്യാറക്കുകയാണ്‌ അടുത്തത്. ഇങ്ങനെയുണ്ടാക്കുന്ന എക്സ്പ്രെഷന്‍ കാസറ്റുകളെ, "പ്ലാസ്മിഡ്‌" -(ബാക്ടീരിയകളില്‍ കാണാപ്പെടുന്ന, സ്വയം പകര്‍പ്പുകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന, ക്രോമോസോമിന്‌ പുറത്തുള്ള ഒരു തരം DNA)ലേക്ക് വിളക്കിചേര്‍ക്കുന്നു. പ്ലാസ്മിഡ് ആകട്ടേ പുതുതായി നിര്‍മ്മിക്കുന്ന DNA യുടെ ലക്ഷക്കണക്കിന്‌ പകര്‍പ്പുകള്‍ സൃഷ്ടിക്കുന്നു. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട പകര്‍പ്പുകള്‍ 'വെക്ടറുകള്‍' വഴിയോ, 'ജീന്‍ തോക്കുകള്‍ ' വഴിയോ ജീന്‍ മാറ്റത്തിന്‌ ലക്ഷ്യം വെച്ച കോശങ്ങളിലേക്കു ഒളിച്ചു കടത്തുന്നു. 'വെക്ടറുകള്‍' എന്നത് കോശഭിത്തിയേയും ന്യൂക്ലിയസ്സിന്റെ ഭിത്തിയേയും തുരന്ന് കടക്കാന്‍ പറ്റുന്ന ബാക്ടീരിയകളോ വൈറസ്സുകളോ ആണ്‌. ജീന്‍ തോക്കുകള്‍ ഉപയോഗിച്ചാണെങ്കില്‍ സ്വര്‍ണ്ണത്തിന്റേയോ, ടംഗ്സ്റ്റണൈന്റേയൊ തരികളില്‍ ഒളിച്ചു കടത്തേണ്ട DNA കള്‍ പുരട്ടി ലക്ഷ്യം വെച്ച കോശങ്ങാളിലേക്ക് 'വെടി വെച്ച്' കയറ്റുന്നു. മറ്റൊരു മാര്‍ഗ്ഗം ഉപയോഗിക്കുന്നത് ഒരു വൈദ്യുതമണ്ഡലം സൃഷ്ടിച്ച് കോശങ്ങളുടെ ഭിത്തിയില്‍ വിള്ളലുകള്‍ വീഴ്തി DNA കള്‍ കടത്തി വിടുകയാണ്‌. മേല്പ്പറഞ്ഞ ഏതു രീതി പ്രയോഗിച്ചലും, കടത്തി വിടുന്ന DNA കള്‍ എവിടെയാണ്‌ ചേര്‍ക്കപ്പെടേണ്ടത് എന്നതിന്റെ നിയന്ത്രണം ശാസ്ത്രജ്ഞരുടെ നിയന്ത്രണത്തിന്‌ പുറത്താണ്‌. ഇതു തന്നെയാണ്‌ വിവാദങ്ങളുടെ മൂലക്കല്ലായ മറ്റൊരു പ്രശ്നം.

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
ജനിതക എന്‍ജിനിയറിങ്ങനെക്കുറിച്ച് ഇന്നുള്ള ഏറ്റവും വലിയ സംശയം ജീനുകളെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിജ്ഞാനം അഥവാ ആവശ്യമായ വിജ്ഞാനം ഇന്ന് ശാസ്ത്രകാര്‍ക്കുണ്ടോ എന്നതാണ്‌. ധാരാളം ചോദ്യങ്ങള്‍ ഉത്തരമില്ലതെ തുടരുന്നു. DNA ഇല്‍ ജീനുകളുടെ സ്ഥാനത്തിനു പ്രസക്തിയുണ്ടോ ? ഒന്നിലതികം ജീനുകള്‍ ഒരു സ്വഭാവ സവിശേഷതയെ സ്വാധീനിക്കാറുണ്ടോ? ഇന്ന ജീനുകള്‍ ഇന്ന ക്രോമോസോമിനകത്തേ പാടുള്ളൂ എന്ന നിബന്ധനകളുണ്ടോ? കൂട്ടിച്ചേര്‍ക്കപ്പെട്ട ജീനുകളില്‍ കാലക്രമേണ എന്തെങ്കിലും മാറ്റങ്ങള്‍ വരുമൊ? കൂട്ടിച്ചേര്‍ക്കപ്പെട്ട ജീനുകള്‍ അനാവശ്യമായ പ്രോട്ടീനുകളുടെ നിര്‍മ്മിതിക്ക് കാരണമാകുമോ? അവ പരിസ്ഥിതിക്ക് ഏല്പ്പികുന്ന ആഘാതങ്ങള്‍ എന്തൊക്കെ ? ചോദ്യങ്ങള്‍ തുടരുകയാണ്‌.



ജനിതക എന്‍ജിനിയറിങ്ങ്‌ അപകടകരമാണോ?

ബര്‍ണാഡ് ഷായോഡ് ഒരു സുന്ദരി ചോദിച്ചത്രെ "നമ്മള്‍ തമ്മില്‍ കല്യാണം കഴിച്ചാല്‍ താങ്കളുടെ ബുദ്ധിയും എന്റെ സൗന്ദര്യവുമുള്ള കുട്ടി ഉണ്ടാവില്ലെ?" പുഞ്ചിരിച്ചു കോണ്ട് ബര്‍ണാഡ് ഷാ തിരിച്ചു ചോദിച്ചു
"മറിച്ചായാലോ?". ജനിതക എന്‍ജിനിയറിങ്ങിനും ഇത് ബാധകമാണ്‌. ഒരു ചെടിയുടെ ജീനുകളില്‍ കൃത്രിമമായൊരു മാറ്റം വരുമ്പോള്‍ അതെങ്ങിനെ സ്വാധീനിക്കും എന്നത് പൂര്‍ണ്ണമായും മനസ്സിലാക്കുക ദുഷ്കരമാണ്‌, പ്രത്യകിച്ചും നിലവിലുള്ള ജീനുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും മനസ്സിലാക്കിയില്ലെങ്കില്‍. സദുദ്ദേശത്തോടുകൂടി നടത്തുന്ന ഒരു മാറ്റം അത്തരത്തില്‍ മാത്രം പ്രകടമാകണമെന്നില്ല. വിത്തിനങ്ങളിലെ മാറ്റം
ഉദാഹണമായെടുത്താല്‍, കൃത്രിമമായൊരു മാറ്റം അതിന്റെ വരും തലമുറകളിലേക്കു കൂടി പകര്‍ന്നുകൊണ്ടേയിരിക്കും എന്നതാണ്‌ ഇതില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും വലിയ അപകടം. അത് കൊണ്ട് തന്നെ ജീവജാലങ്ങളുടെ നിലനില്പിനെത്തന്നെ ഇത്തരം പ്രവര്‍ത്തികള്‍ സ്വാധീനിച്ചു എന്നു വരാം. ഒരു ടെസ്റ്റ് റ്റ്യൂബ് സയന്‍സ്
എന്ന നിലയില്‍ ഇത് അപകടകരമല്ല. പക്ഷെ അതിനു പുറത്തേക്കുള്ള അതിന്റെ വ്യാപനത്തിന്‌ വേണ്ട അറിവ് പൂര്‍ണ്ണമായും ശാസ്തലോകത്തിനില്ല എന്നതാണ്‌ വസ്തുത. മനസ്സിലാക്കിയെടുക്കേണ്ട കാര്യങ്ങളുടെ വ്യാപ്തി വലുതായതിനാല്‍ ഇനിയും വര്‍ഷങ്ങളുടെ കാത്തിരിപ്പു വേണ്ടിയിരിക്കുന്നു. ഒരു ടെസ്റ്റ്റ്റ്യൂബില്‍ ഒരു കോശത്തിന്റെ പഠനത്തിന്‌ അതിന്റേതാതായ പരിമിതികള്‍ ഉണ്ടെന്നതും,ഒരു ജീനിന്‌ ഒന്നിലധികം സ്വഭാവങ്ങളെ
സ്വാധീനിക്കാനാവുമെന്നതും, പരിസ്ഥിതിക്കനുസരിച്ച് ജീനുകളില്‍ ചില വ്യതിയാനങ്ങള്‍ സംഭവിക്കാം എന്ന കണ്ടെത്തലുകളും കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.ജനിതകമാറ്റം വരുത്തിയ വിളകളില്‍ നിന്നുള്ള പരാഗണം മറ്റു കൃഷികളിലേക്കും ബാധിക്കാമെന്നത്‌ മറ്റൊരു ഭീഷിണിയായി പല ശാസ്ത്രജ്ഞരും കരുതുന്നു.




ജനിതകമാറ്റം വരുത്തിയ വിളകളും വിത്തുകളും.
ജനിതക എന്‍ജിനിയറിങ്ങ്‌ ,കാര്‍ഷിക രംഗത്ത് ഉപയോഗിക്കുന്നതിനുദാഹരണമാണ്‌ ജനിതകമാറ്റം വരുത്തിയ വിളകള്‍ . ജനിതകമാറ്റം വരുത്തിയ വിത്തുകളില്‍ നിന്നുണ്ടാകുന്ന വിളകള്‍ കൂടുതല്‍ പ്രധിരോധശേഷി പ്രകടിപ്പിക്കുന്നതായും, അതു വഴി ഉത്‌പാദനം കൂടുകയും ചെയ്യുന്നതായി അതിന്റെ വക്താക്കള്‍ പറയുന്നു.
തക്കാളിയിലാണ്‌ 1992 -ല്‍ ആദ്യമായി ഇത്തരത്തിലുള്ള ഒരു പരീക്ഷണം നടന്നത്. തുടര്‍ന്ന് പരുത്തി, സോയാബീന്‍ തുടങ്ങിയ നിരവധി വിളകളില്‍ ഇത് പരീക്ഷിച്ചു. അമേരിക്കന്‍ ഐക്യനാടുകളും, ഇന്ത്യയും, ചൈനയുമടക്കം നിരവധി രാജ്യങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തിലും ഇത്തരം വിളകള്‍ കൃഷി ചെയ്തു വരുന്നു.
ജര്‍മ്മനിയും, ഫ്രാന്‍സുമടക്കം ആറോളം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം വിളകളുടെ കൃഷി നിരോധിച്ചിരിക്കുന്നു. കീടങ്ങള്‍ക്ക് ഹാനികരമായ പ്രോട്ടീനുകള്‍ (വിഷ പദാര്‍ത്ഥങ്ങള്‍ ) ഉത്പാദിപ്പിക്കുന്ന ജീനുകളുടെ സന്നിവേശമാണ്‌ ഇവയില്‍ പ്രധാനം. ബാസിലസ് തുറന്‍ജസിക്(BT) ബാക്ടീരിയില്‍ നിന്നുള്ള ജീനുകളാണ്‌ പ്രധാനമായും ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം പ്രോട്ടീനുകള്‍ മനുഷ്യരില്‍ ആരൊഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ പല ജീവികളിലും നടത്തിയ പഠനങ്ങളില്‍ ഇത്തരം വിത്തുകള്‍ ഭക്ഷണമെന്ന നിലയില്‍ സുരക്ഷിതമല്ലെന്ന്‌ 'Genetic Roulette' എന്ന പുസ്തകത്തില്‍ ജെഫ്രി സ്മിത്ത് ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ കളനാശിനികള്‍ തളിക്കുമ്പോള്‍ വിളകള്‍ നശിച്ചു പോകാതിരിക്കുന്നതിനു സഹായിക്കുന്ന ജീനുകളുടെ സന്നിവേശമാണ്‌ മറ്റൊന്ന്. ഇതിനായി വിത്തുല്പാദിപ്പിക്കുന്ന കമ്പനികള്‍തന്നെയാണ്‌ ഇത്തരം
കളനാശിനികളും വിപണിയിലെത്തിക്കുന്നത്. മൊണ്‍സാന്റോ എന്ന കമ്പനിയുടെ "Round Up" ആണ്‌ ഇതില്‍ പ്രധാനം. വിറ്റാമിനുകളാല്‍ സമ്പുഷ്ടമാക്കിയ വിളകളാണ്‌ മറ്റൊന്ന്. വിറ്റമിന്‍ "എ" സംമ്പുഷ്ടമായ നെല്‍ വിത്തുകള്‍ 2012 -ല്‍ വിപണിയിലെത്തുമെന്നു കരുതുന്നു.

ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉത്പാദനക്ഷമതയും രോഗപ്രതിരോധശക്തിയും

വളരെയധികം വിവാദങ്ങളുള്ള മേഖലയാണിത്. ഇപ്പോള്‍ പ്രചാരത്തിലുള്ള ജനിതകമാറ്റം വരുത്തിയ വിളകളില്‍ ഉത്പാദനം കൂട്ടുന്നുതിനായുള്ള ജനിതക മാറ്റങ്ങളല്ല നടത്തിയിട്ടുള്ളതെന്നാണ്‌ ഏറ്റവും ശ്രദ്ദേയമായ കാര്യം. കീടങ്ങള്‍ക്കെതിരായ പ്രധിരോധശക്തി വര്‍ദ്ധിപ്പിക്കാനുതകുമാറ് , ബി.ടി പ്രോട്ടീനുകള്‍ ഉദ്പാദിപ്പിക്കുന്നതിന്‌ സഹായകമായ ജീനുകളും കളനാശിനികളെ പ്രധിരോധിക്കാനുമുള്ള ജീനുകളുമാണ് ഇന്ന് പ്രധാനമായും
പരീക്ഷിച്ചിട്ടിള്ളത്. 1999 -ല്‍ ഓര്‍ഗനിക് സെന്റര്‍ നടത്തിയ പഠനത്തില്‍, 8200 -ല്‍ പരം
പരീക്ഷണങ്ങളില്‍ സോയാബീന്റെ ഉത്പാദനത്തില്‍ 5.3% ത്തിന്റെ കുറവാണ്‌ രേഖപ്പെടുത്തിയത്. അതേ സമയം 2 മുതല്‍ 5 വരെ കൂടുതല്‍ കളനാശിനി ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. 2008 ലെ Soil Association ന്റെ പഠനങ്ങളും ജനിതകമാറ്റം വരുത്തിയ വിളകള്‍ ഉത്പാദനം കൂട്ടുന്നതായി കണ്ടെത്തിയില്ല. 2009 -ല്‍ Union of Concerned Scientists നടത്തിയ പഠനം സോയാബീനിലും ചോളത്തിലുമുള്ള അമേരിക്കയുടെ ഉത്പാദനശേഷിയുടെ വര്‍ദ്ധനവില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് ദേശീയ തലത്തില്‍ വലിയ
മാറ്റങ്ങളുണ്ടാക്കാനായില്ലെന്ന് വിലയിരുത്തി. അതേ സമയം മറ്റു രീതികളിലുള്ള കൃഷിരീതികള്‍ ഉത്പാദനശേഷിയുടെ വര്‍ദ്ധനക്കായി കൂടുതല്‍ സംഭാവകള്‍ നല്‍കിയതായും കണക്കാക്കി. 2010 -ലെ പഠനങ്ങളില്‍ വികസിത രാജ്യങ്ങളില്‍ 6% -ഉം അവികസിത രാജ്യങ്ങളില്‍ 26% വും വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ പരുത്തികൃഷില്‍ 60% വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടത്രേ!.കീടങ്ങള്‍ ക്രമേണ ഇത്തരം വിത്തുകള്‍ക്കെതിരെ പ്രതിരോധം ആര്‍ജ്ജിക്കുന്നതായും , കളനാശിനികള്‍ ഇത്തരം വിളകളില്‍ നിന്നുള്ള പരപരാഗണം വഴി പ്രതിരോധം ആര്‍ജ്ജിക്കുന്നതായും പഠനങ്ങള്‍ കാണിക്കുന്നു.വികസ്വര രാജ്യങ്ങളിലെ ഉയര്‍ന്ന ഉത്പാദനവും, ഗവേഷകരും, വിവിധ സ്ഥാപനങ്ങളിലെ ഉദ്ദ്യോഗസ്ഥരും തമ്മിലുള്ള അവിഹത ബന്ധത്തിനെക്കുറിച്ച് പി. സായ്നാഥിന്റെ മുന്നറിയിപ്പുകളും ചേര്‍ത്തു വായിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇത്തരം വിത്തിനങ്ങള്‍ കുത്തകകളുടെ ബൗദ്ധിക സ്വത്തുക്കളായതിനാല്‍.


കോര്‍പ്പറേറ്റുകളും കര്‍ഷകനും ജനിതക വിത്തുകള്‍.
ജനിതക മാറ്റം നടത്തിയ വിത്തുകളുടെ ആരംഭം തന്നെ കാലിഫോര്‍ണിയന്‍ കമ്പനിയായ 'Calgene' യില്‍ നിന്നായിരുന്നു. Flavr Savr എന്ന് നാമകരണം ചെയ്യപ്പെട്ട തക്കാളിയില്‍ക്കൂടിയായിരുന്നു ഇത്തരം വിത്തുകളുടെ ജനനം,1992-ല്‍. എന്നാല്‍ വിപണിയില്‍ പരാജയപ്പെട്ട ഈ പരീക്ഷണങ്ങള്‍ക്കു ശേഷം ഈ കമ്പനി മൊണ്‍സാന്റൊയില്‍ അലിഞ്ഞില്ലാതായി. അമേരിക്കന്‍ കമ്പനിയായ മൊണ്‍സാന്റൊയാണ്‌ ഇന്ന് ഉത്പാദിപ്പിക്കപ്പെടുന്ന 90% ജനിതക മാറ്റം നടത്തിയ വിത്തുകളുടേയും വിപണി കൈയടക്കിയിട്ടുള്ളത്. ഈ കുത്തക നിലനിര്‍ത്തുന്നത് അവര്‍ സമ്പാദിച്ച പേറ്റന്റുകളിലൂടെയും ഇത്തരം വിത്തുകളില്‍ നടത്തുന്ന വന്ധ്യംകരണത്തിലൂടെയുമാണ്‌. (വന്ധ്യംകരണം ജീനുകളില്‍ മാറ്റം വരുത്തിത്തന്നെയാണ്‌ ചെയ്യുന്നത് ). വന്ധ്യംകരണം ചെയ്യപ്പെട്ട വിത്തുകള്‍ അന്തകവിത്തുകള്‍ എന്ന് അറിയപ്പെടുന്നു. ഇത്തരത്തില്‍ വന്ധ്യംകരണം ചെയ്തതിനാല്‍ വിത്തുകളില്‍ നിന്നുണ്ടാകുന്ന വിളകളില്‍ നിന്ന് വിത്തുത്പാദനം അസാധ്യമായിരിക്കുന്നു. അത് കര്‍ഷകനെ കുത്തകളെത്തന്നെ വിത്തുകള്‍ക്ക് വേണ്ടി സമീപിക്കാനുള്ള സാഹചര്യമൊരുക്കുന്നു.
ഏവരും നല്ലൊരു വരള്‍ച്ചയെ ഇഷ്ടപ്പെടുന്നു എന്ന തന്റെ പുസ്തകത്തില്‍ ഇന്ത്യയില്‍ എങ്ങിനെയാണ് കര്‍ഷകര്‍ കടക്കെണിയില്പ്പെട്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് അടിമപ്പെടുന്നതെന്ന് വരച്ചു കാട്ടിയിട്ടുണ്ട്. അന്തകവിത്തുകള്‍ മറ്റൊരു അടിമത്തം കൂടി വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഉത്‌പാദനശേഷി കൂടുന്നത് കൊണ്ട് കര്‍ഷകന്‌ കൂടുതല്‍ ലാഭമുണ്ടാകുന്നു എന്നൊരു മറു വാദവുമുണ്ട്. എന്നാല്‍ മൊണ്‍സാന്റോയുടെ കാര്‍മ്മികത്തില്‍ നടക്കുന്ന പഠനങ്ങളിലും, ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങളിലെ പഠനങ്ങളിലും മാത്രമേ‌ ഉത്‌പാദനശേഷി കൂടുന്നതായി രേഖപ്പെടുത്തുന്നുള്ളൂ എന്നത് ഈ വാദത്തിന്‌ മുകളില്‍ കരിനിഴല്‍ വീഴ്ത്തുന്നു. വിദര്‍ഭയില്‍ നിന്ന് ഉയര്‍ന്നുകേട്ട ആത്മഹത്യ കണക്കുകള്‍ ഈ ആശങ്കക്ക് അടിവരയിടുകയും ചെയ്യുന്നു.
ഇത്തരമൊരു അവസ്ഥ ഈ സാങ്കേതിക വിദ്യയും, അതിന്റെ പഠനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് മാറ്റപ്പെടേണ്ടതിന്റെ അനിവാര്യതയിലേക്ക് വിരല്‍ചൂണ്ടുന്നു.


ജനിതകമാറ്റം വരുത്തിയ വിളകള്‍ ഇന്ത്യയില്‍ .
ഇന്ത്യയില്‍ പ്രധാനമായും പരുത്തിമാത്രമാണ്‌ ഔദ്യോഗികമായി ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ജനിതകമാറ്റം വരുത്തിയ മറ്റു വിളകള്‍ പലയിടങ്ങളിലും കൃഷി ചെയ്യുന്നതായി പറയപ്പെടുന്നു. 2005ലാണ് ബിടി പരുത്തിയുടെ
വാണിജ്യാടിസ്ഥാനത്തിലുള്ള പ്രയോഗം ഇന്ത്യയില്‍ ആരംഭിച്ചത്. എന്നാല്‍ വ്യാപകമായ എതിര്‍പ്പുകളെത്തുടര്‍ന്ന് ബിടി വഴുതനങ്ങയുടെ ഉപയോഗത്തിന്‌ കേന്ദ്രസര്‍ക്കാര്‍ മൊറൊട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്‌.

വിവാദങ്ങളും നിയമക്കുരുക്കളും
ജനിതക മാറ്റം വരുത്തിയ വിളകള്‍ തുടക്കം മുതല്‍തന്നെ വ്യാപകമായ പ്രധിഷേധം വിളിച്ചു വരുത്തിയിരുന്നു. പരിസ്ഥിതി വാദികളോടൊപ്പം തന്നെ ധാരാളം ജനിതക ശാസ്ത്രജഞരും ജനിതക എന്‍ജിനിയറിങ്ങിനെതിരെ അണിനിരന്നു. കത്തോലിക്കാ സഭയുടെ ഇടപെടലാണ്‌ മറ്റൊന്ന്‌.ജനിതക എന്‍ജിനിയറിങ്ങ്‌ മനുഷ്യന്റെ ദൈവം കളിയായി സഭ വ്യാഖ്യാനിച്ചു. ക്ലോണിങ് പരീക്ഷ്ണങ്ങള്‍ എതിര്‍പ്പുകളെ മൂര്‍ധന്യത്തിലെത്തിച്ചു. പല രാജ്യങ്ങളും പരീക്ഷണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കഴിഞ്ഞു. അമേരിക്കയില്‍ 2010 -ല്‍ ജനിതക മാറ്റം വരുത്തിയ Alfalfa(പയറുവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു തരം കാലിത്തീറ്റച്ചെടി)ന്റെയും, മധുരക്കിഴങ്ങിന്റേയും കൃഷി കോടതി നിരോധിക്കുകയുണ്ടായി.

ഉപസംഹാരം


ജനിതക എന്‍ജിനിയറിങ്ങ്‌ അനന്തമായ സാധ്യതകള്‍ മുന്നോട്ടുവെക്കുന്നു. എന്നാല്‍ ഈ സാങ്കേതിക വിദ്യയയുടെ ‌തെറ്റായ പ്രയോഗത്തിന്‌ ജീവജാലങ്ങള്‍ ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാക്കാന്‍ തന്നെ ശക്തിയുണ്ട്. ഏതൊരു സാങ്കേതിക വിദ്യക്കും ഒരു നിശ്ചിത പരാജയ സാധ്യത നിലനില്‍ക്കുന്നുണ്ട്. ജനിതക എന്‍ജിനിയറിങ്ങില്‍ ഇത്തൊരൊമൊരു പരാജയം, അത് വരും തലമുറകളിലേക്കും പടരുമെന്നതിനാല്‍, അനുവദനീയമല്ലതന്നെ. അതിനാല്‍ പൂര്‍ണ്ണമായ അറിവോ, നിര്‍മ്മാണത്ത്ലെ കൃത്യതയോ അവകാശപ്പെടാ ത്തിടത്തോളം ഇത്തരം പഠനങ്ങള്‍ പരീക്ഷണശാലകള്‍ക്കകത്തു മാത്രമേ തുടരാവൂ. എന്നാല്‍ അവ തുടരുകയും, അതിന്റെ കടിഞ്ഞാണ്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയും വേണം. അതുവരെ ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരായ നിലപാടുകള്‍ എല്ലാം അന്ധവിശ്വാസമെന്നു കരുതുക വയ്യ.